Powered by Blogger.

Friday 25 May 2012


വയനാടന്‍ കാടുകളിലെ അപൂര്‍വസസ്യങ്ങള്‍ ഇനിയെത്രനാള്‍

കല്‍പ്പറ്റ: വയനാടന്‍ കാടുകളിലെ 130 അപൂര്‍വസസ്യങ്ങള്‍ വംശനാശ ഭീഷണിയില്‍ . കുറിച്യാര്‍മല, ചന്ദനത്തോട്, ചെമ്പ്രപീക്ക്, ബ്രഹ്മഗിരി മലനിരകള്‍ തുടങ്ങിയ ജൈവമേഖലയിലുള്ള സസ്യങ്ങളാണ് ഇതിലേറെയും. ഇന്ത്യന്‍ റെഡ് ഡാറ്റബുക്കിലും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (ഐയുസിഎന്‍) പട്ടികയിലും വംശനാശം സംഭവിച്ചേക്കാവുന്ന വയനാടന്‍ സസ്യങ്ങളെ പ്രത്യേകം എടുത്തുപറയുന്നുണ്ട്. നീലഗിരി ജൈവമണ്ഡലത്തില്‍ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വയനാട് സസ്യവൈവിധ്യത്തില്‍ ലോകശ്രദ്ധപിടിച്ചുപറ്റിയ പ്രദേശമാണ്. പശ്ചിമഘട്ട മലനിരകളില്‍ കാണുന്ന ഓര്‍ക്കിഡുകളുടെ 60 ശതാനവും ഈ കാടുകളിലുണ്ട്. ഇതില്‍ ലോകത്തില്‍ സൈലന്റ്വാലിയില്‍ മാത്രം കാണുന്നതായി കരുതിപ്പോന്ന ഇപ്സിയ മലബാറിക്കയും ഉള്‍പ്പെടും. ചെമ്പ്രമലയിലെ പുല്‍മേടുകളിലാണ് ഈ ഓര്‍ക്കിഡ് ഉള്ളത്. ഗ്ലിപ്റ്റോപെറ്റാലം ഗ്രാന്‍ഡിഫ്ലോറം, സയനോമിട്ര ട്രവന്‍കോറിക്ക, സയനോമിട്ര ബെഡോമി, സൈസിജിയം സ്റ്റോക്സി, അറ്റൂന ഇന്‍ഡിക്ക തുടങ്ങിയ അപൂര്‍വം മരങ്ങളും വയനാടന്‍ കാടുകളിലുണ്ട്. 

വയനാടന്‍ വനങ്ങളില്‍ 2100ലധികം പുഷ്പിത സസ്യങ്ങളുള്ളതായാണ് പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളത്. സംസ്ഥാനതലത്തില്‍ കണ്ടെത്തിയ 4,054 പുഷ്പിത സസ്യങ്ങളില്‍ പകുതിലധികം വയനാട്ടില്‍ നിന്നുള്ളവയാണ്. കാലാവസ്ഥാവ്യതിയാനങ്ങള്‍ ബാധിക്കാത്ത നിത്യഹരിതവനങ്ങളിലാണ് ഇതിലെ 70 ശതമാനവുമുള്ളത്. ലോകത്തില്‍ വയനാടന്‍ കാടുകളില്‍ മാത്രം കാണുന്നതായി ശാസ്ത്രലോകം പുതുതായി തിരിച്ചറിഞ്ഞ മിലിയൂസ വയനാടിക്ക, മിലിയൂസ ഗോഖലെ തുടങ്ങിയ ചെറിയമരങ്ങളും ഒബറോണിയ സ്വാമിനാഥിനി എന്ന കുഞ്ഞന്‍ ഓര്‍ക്കിഡും ഇതില്‍പ്പെടും. ഇവയെല്ലാം ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ നാമാവശേഷമാകുമോയെന്ന ആശങ്കയിലാണ് പരിസ്ഥിതി ശാത്രജ്ഞര്‍ . 

2100 മീറ്റര്‍വരെ ഉയരമുള്ള മലനിരകളാണ് വയനാടിന്റെ പ്രധാന ആകര്‍ഷണം. വനങ്ങള്‍ , കുറ്റിക്കാടുകള്‍ , പാറകള്‍ നിറഞ്ഞ പുല്‍മേടുകള്‍ , ചതുപ്പുകള്‍ , വയലുകള്‍ തുടങ്ങി സമ്മിശ്രമായ ആവാസ വ്യവസ്ഥാഘടനയാണ് വയനാടിന്റേത്. നിത്യഹരിതവനങ്ങള്‍ , അര്‍ധനിത്യഹരിതവനങ്ങള്‍ , ഇലകൊഴിയും ആര്‍ദ്രവനങ്ങള്‍ , ഇലകൊഴിയും വരണ്ടവനങ്ങള്‍ , ചോലവനങ്ങള്‍ , പുല്‍മേടുകള്‍ എന്നിങ്ങനെയും വയനാടിനെ തരം തിരിച്ചിട്ടുണ്ട്. ചെമ്പ്രമല, വെള്ളരിമല, ചന്ദനത്തോട്, ബ്രഹ്മഗിരി മലകള്‍ , കുറിച്യാര്‍മല, ബാണാസുരമല എന്നിവയാണ് ജൈവകലവറയായി നിലനില്‍ക്കുന്നത്. 

അപൂര്‍വസസ്യങ്ങളുടെ വംശനാശത്തിന് പലതരത്തിലുള്ള കാരണങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. അശാസ്ത്രീയമായ വനപരിപാലനം, വനങ്ങളുടെ തുണ്ടുവല്‍ക്കരണം, വന ചൂഷണം, കാട്ടുതീ, ജലസേചന പദ്ധതികള്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നു. അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ ഭീഷണി ടൂറിസം രംഗത്തുനിന്നാണ്. ടൂറിസം വികസനത്തോടനുബന്ധിച്ച് അശാസ്ത്രീമായി ഉയരുന്ന കെട്ടിടങ്ങളും മറ്റ് നിര്‍മാണ പ്രവൃത്തികളും ജൈവമേഖലക്ക് കനത്ത ഭീഷണിയാണ്. ഇതിന് പുറമെ തോട്ടങ്ങളുടെ തുണ്ടുവല്‍ക്കരണവും ഇതിനെതുടര്‍ന്നുണ്ടാവുന്ന മരംമുറികളും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മഴ കുറയുന്നതും ചൂട് വര്‍ക്കുന്നതും ജൈവമേഖലയിലെ താളംതെറ്റലുകളുടെ സൂചനയാണ്. 

ജില്ലയിലെ മിക്ക ആവാസവ്യവസ്ഥകളിലും അന്യസസ്യ-ജന്തുജനുസുകള്‍ കടന്നുകൂടുന്നത് ഏറ്റവും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുമെന്ന് പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. എം കെ രതീഷ് നാരായണന്‍ , ഡോ. അനില്‍കുമാര്‍ എന്‍ അനില്‍കുമാര്‍ എന്നിവര്‍ അഭിപ്രായപ്പെടുന്നു. ഒരു പാരിസ്ഥിതിക പ്രശ്നമായി ഈ കടന്നുകയറ്റത്തെ കാണണം. പരസ്പരാശ്രയത്തില്‍ ഇഴചേര്‍ന്നുനില്‍ക്കുന്ന ജീവമണ്ഡലങ്ങളുടെ കണ്ണികള്‍ മുറിയുമ്പോള്‍ ചുരുങ്ങിയ പ്രദേശത്ത്മാത്രം ഒതുങ്ങുന്ന ജനുസുകളെ എന്നേന്നക്കുമായി ഇല്ലാതാക്കിയേക്കുമെന്നാണ് ഇവര്‍ പറയുന്നത്.
(കെ എ അനില്‍കുമാര്‍)
Read More

Tuesday 22 May 2012


പരിസ്ഥിതിക്ക് പുതുജീവന്‍ നല്‍കുക


പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ വിവിധ ലോകരാഷ്ട്രങ്ങള്‍ക്കു പ്രേരകശക്തിയായത്.
പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം (ജൂണ്‍.5 ) ആചരിച്ചു തുടങ്ങുന്നത്.

ജലലഭ്യ

ജലത്തിനായി 2000 ദശലക്ഷം ജനങ്ങള്‍ മരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തില്‍ ജലവിഭവങ്ങള്‍ക്കായുള്ള പ്രാധാന്യം ഊന്നിപ്പറയുന്നുവെങ്കിലും ഈ രംഗത്തെ മറ്റു പല പ്രശ്നങ്ങളും തുല്യ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.
സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.
മനുഷ്യന്‍ സ്വീകരിച്ചു വരുന്ന അനഭിലഷീണയവും അശാസ്ത്രീയവുമായ വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും തദ്വാര ഈ ഭൂമിയുടെ തന്നെയും നിലനില്‍പ്പ് അപകടത്തിലായേക്കാം.
ഭൂമിയിലെ ചൂടിന്‍റെ വര്‍ദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, ഉപയോഗശൂന്യമായ മരുഭൂമികളുടെ വര്‍ദ്ധന, ശുദ്ധജലക്ഷാമം, ജൈവൈവിദ്ധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങള്‍ നമ്മെ അലട്ടുന്നുണ്ട്.
ഭൂമിയിലെ ചൂട് വര്‍ദ്ധിക്കുന്നതിന്‍റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ വര്‍ദ്ധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് ഓരോ വര്‍ഷവും വ്യാപിക്കുന്ന ഏതാണ്ട് 2300 കോടി ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്.
ഈ വാതകം അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന ആവരണം ഊഷ്മാവിന്‍റെ പ്രവാഹത്തെ തടഞ്ഞുനിര്‍ത്തി അന്തരീക്ഷതാപം വര്‍ദ്ധിപ്പിക്കുന്നു. ഇതുമൂലം മഞ്ഞുമലകള്‍ ഉരുകി സമുദ്രജലവിതാനം ഉയരുന്നതിനിടയാക്കുന്നു. ഇത് തീരദേശത്ത് താമസിക്കുന്നവര്‍ക്ക് അപകടകരമാണെന്ന് പ്രത്യേകം പറയണ്ടേതില്ല. കൂടാതെ ആഗോളകാലാവസ്ഥയിലും ഇത് അനാരോഗ്യകരമായ വ്യതിയാനങ്ങള്‍ സൃഷ്ടിയ്ക്കുന്നു.
കൃഷിഭൂമി നശിക്കുന്നു
ഭൂമിയില്‍ അനേകായിരം വര്‍ഷങ്ങളായി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ ജൈവ പരിവര്‍ത്തനങ്ങളുടെ ഫലമായാണ് കൃഷിയ്ക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത്. വിവിധ രാജ്യങ്ങള്‍ ആധുനിക കാലഘട്ടത്തില്‍ കാര്‍ഷികോല്‍പ്പാദനത്തിന് സ്വീകരിച്ച ഊര്‍ജ്ജിത നവീന സമ്പ്രദായങ്ങള്‍ ഭൂമിയുടെ ഫലഭൂയിഷ്ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കര്‍ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇന്‍ഡ്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാണ്.
പേമാരി മൂലമുണ്ടാകുന്ന ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ഹനിക്കുന്നു. വരള്‍ച്ച, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്.

വനനശീകരണം 
വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം. ഇന്ത്യയിലും കേരളത്തിലും വനപ്രദേശത്തിന്‍റെ വിസ്തൃതി കുറഞ്ഞ് വരികയാണ്.
വനനശീകരണത്തെ തടയുകയും മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കുകയും വഴി മാത്രമേ ഈ ദുഃസ്ഥിതി തടയാന്‍ കഴിയൂ. വൃക്ഷങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
വെള്ളത്തിന്‍റെയും വായുവിന്‍റെയും പരിശുദ്ധിയും ലഭ്യതയും നിലനിര്‍ത്തുന്നതിനും വനങ്ങള്‍ പ്രയോജനപ്പെടുന്നു. ദിനംപ്രതി 7500 ഏക്കറോളം കാട് നശിക്കപ്പെടുന്നതായി ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒട്ടേറെ ജീവജാലങ്ങള്‍ക്ക് ഇതുമൂലം വംശനാശം സംഭവിക്കുന്നു.
ഭൂമിയില്‍ ലഭ്യമായ ജലത്തിന്‍റെ 97 ശതമാനവും ഉപ്പുവെള്ളമാണെന്നരിക്കെ കുടിവെള്ളത്തിന്‍റെ ലഭ്യത വളരെ പരിമിതമാണ്. നിയന്ത്രണാതീതമായ ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്‍റെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യര്‍ മലിനജലം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.
ജലമലിനീകരണം, ഖരമാലിന്യത്തിന്‍റെ നിര്‍മ്മാര്‍ജ്ജന പ്രശ്നങ്ങള്‍, മണ്ണിടിച്ചില്‍, മണ്ണൊലിപ്പ്, അതിവൃഷ്ടി, വരള്‍ച്ച, പുഴമണ്ണ് ഖനനം, വ്യവസായവല്‍ക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, വര്‍ണ്ണമഴ, ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.

കടപ്പാട്: വെബ്‌ ദുനിയ.
Read More

KSEB BILL PAYMENT

BSNL BILL PAYMENT

ALL MOBILE,DTH RECHARGE

ONLINE PURCHASE

ONLINE USERS


Followers

Definition List