Powered by Blogger.

Sunday, 30 September 2012

Unknown / /

ന്യൂട്രിനോയെ ആര്‍ക്കാണ് പേടി?

ന്യൂട്രിനോപ്പേടി കേരളത്തില്‍ പടരുകയാണ്. പശ്ചിമഘട്ടത്തിന്‍െറ കിഴക്കേ ചരിവില്‍, തമിഴ്നാട്ടിലെ തേനിക്കടുത്തുള്ള തേവാരത്തെ പൊട്ടിപ്പുറത്തുനിന്ന് തുടങ്ങി, 2.4 കി.മീ. നീളത്തില്‍ പശ്ചിമഘട്ടത്തിനുള്ളിലേക്ക് ഒരു ടണല്‍ തുരന്ന്, ഉപരിതലത്തില്‍നിന്ന് 1.3 കിലോമീറ്ററോളം താഴെ ഒരു വലിയ ന്യൂട്രിനോ നിരീക്ഷണ നിലയം സ്ഥാപിക്കാന്‍ ഒരുങ്ങുന്നു എന്നതാണ് പേടിക്കു കാരണം. അമേരിക്കയിലെ പേരുകേട്ട ഗവേഷണ സ്ഥാപനമായ ഫെര്‍മിലാബുമായി സഹകരിച്ചാണ് ഗവേഷണം നടക്കുകയെന്നത് പേടി പ്രബലമാക്കുന്നു.
പ്രതിപക്ഷ നേതാവിന്‍െറ വാര്‍ത്താസമ്മേളനത്തോടെയാണ് ഇതിന്‍െറ തുടക്കം. പേടിപ്പിക്കുന്ന ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ഇങ്ങനെ ഒരു സ്ഥാപനം കേരളത്തിന്‍െറ അതിരില്‍ വരുമ്പോള്‍ സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. കാര്യങ്ങള്‍ വേണ്ടത്ര സുതാര്യമല്ല; മുല്ലപ്പെരിയാര്‍ അണക്കെട്ടു പ്രദേശത്തിനു കീഴെ, ഭൂചലനങ്ങള്‍ ഇടക്കിടെ സംഭവിക്കുന്ന മേഖലയില്‍ പാറപൊട്ടിച്ച് ടണല്‍ നിര്‍മിക്കുന്നത് അപകടകരമാണ് എന്നിങ്ങനെ, ആര്‍ക്കും അവഗണിക്കാനാകാത്ത കാര്യങ്ങളേ അദ്ദേഹം പറഞ്ഞുള്ളൂ.
തുടര്‍ന്ന്, മാധ്യമങ്ങളിലൂടെ ചില ‘ശാസ്ത്രജ്ഞര്‍’ ഉന്നയിച്ചത് കടുത്ത ആരോപണങ്ങളാണ്. അമേരിക്കയുമായി സഹകരിച്ചുള്ള പരീക്ഷണങ്ങളായതുകൊണ്ട് ഇതിന്‍െറ ആത്യന്തിക ലക്ഷ്യം യുദ്ധതന്ത്രപരമാണ്. അത്യധികം ഊര്‍ജമുള്ളതും തീവ്ര പ്രതിപ്രവര്‍ത്തനശേഷിയുള്ളതുമായ ന്യൂട്രിനോകളെ സംയോജിപ്പിച്ച് ബീമുകളാക്കി ഭൂമിക്കുള്ളിലൂടെ മറുഭാഗത്തേക്കയച്ച് ശത്രുക്കളുടെ അണുബോംബുകളെ തകര്‍ക്കാനും ഗുഹകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ബിന്‍ലാദിന്മാരെപ്പോലും കൊല്ലാനും ഒക്കെയുള്ള ശേഷി നേടുകയാണ് ലക്ഷ്യം - ഇതൊക്കെയാണ് അവരുടെ ആരോപണങ്ങള്‍.
മറ്റൊരു കടുത്ത വിമര്‍ശം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. ടണല്‍ നിര്‍മിക്കാന്‍ എട്ടു ലക്ഷം ടണ്‍ പാറ പൊടിച്ചു നീക്കണം; 1000 ടണ്‍ ജലാറ്റിന്‍ ഉപയോഗിക്കേണ്ടിവരും. റിക്ടര്‍ സ്കെയിലില്‍ മൂന്നു വരെ തീവ്രത വരുന്ന ഭൂചലനം അതുണ്ടാക്കും. മാത്രമല്ല, ധൂളികള്‍, നാനോ കണങ്ങള്‍ ഇവ അന്തരീക്ഷത്തില്‍ നിറയും. പരീക്ഷണം തുടങ്ങിക്കഴിഞ്ഞാലോ, അതു സൃഷ്ടിക്കുന്ന ഹാഡ്രോണുകള്‍ കിലോമീറ്ററുകളോളം വ്യാപിക്കും.
വിമര്‍ശങ്ങളില്‍ ചിലതൊക്കെ ഗൗരവമുള്ളതാണ്; ഏറെയും ബാലിശവും. ഉദാഹരണത്തിന്, സുതാര്യതയില്ലായ്മ കേന്ദ്രഗവണ്‍മെന്‍റിന്‍െറ പല പ്രവര്‍ത്തനങ്ങളിലുമെന്ന പോലെ ഇവിടെയും പ്രശ്നമാണ്. എന്നാല്‍, ഹാഡ്രോണ്‍ വ്യാപിക്കും എന്നൊക്കെപ്പറഞ്ഞാല്‍ അല്‍പം ഫിസിക്സ് അറിയുന്നവര്‍ ചിരിച്ചു പോവില്ലേ? ഹാഡ്രോണ്‍ എപ്പോഴും നമുക്കു ചുറ്റുമുണ്ട്. ജനിച്ചനാള്‍ തൊട്ട് നാമവ ഏറ്റു ശീലിച്ചതുമാണ്.
ഭൂചലനത്തിന്‍െറ കാര്യമെടുക്കാം. റിക്ടര്‍ സ്കെയിലില്‍ മൂന്നു വരുന്ന ഭൂചലനം നാം അറിയാറേയില്ല. ഇനി, മുല്ലപ്പെരിയാര്‍ മേഖലയില്‍ സാധാരണയായി സംഭവിക്കുന്ന മൂന്നു മുതല്‍ 3.5 തീവ്രതയുള്ള ചലനത്തോടൊപ്പം പാറ പൊട്ടിക്കുമ്പോഴുള്ള ചലനം കൂടി സംഭവിച്ചാലോ എന്നാണെങ്കില്‍ - ഓര്‍ക്കുക, റിക്ടര്‍ ഒരു ലോഗരിതമിക സ്കെയില്‍ ആണ്. അവിടെ മൂന്നും മൂന്നും ചേര്‍ന്നാല്‍ ആറ് അല്ല, ആറില്‍ താഴെയാണ്. റിക്ടര്‍ അഞ്ചര കടന്നാലേ പേടി തുടങ്ങേണ്ടതുള്ളൂ; ഏഴു കടന്നാലേ ഗുരുതരമാകൂ.
ധൂളികളും നാനോ കണങ്ങളും(!) പരിഗണിച്ചാല്‍, നമ്മുടെ പാറ പൊട്ടിക്കല്‍-മെറ്റല്‍ നിര്‍മാണ കേന്ദ്രങ്ങളെല്ലാം കൂടി സൃഷ്ടിക്കുന്നതിന്‍െറ ചെറിയൊരംശമേ ടണല്‍ നിര്‍മാണ വേളയില്‍ ഉണ്ടാകൂ.
എന്താണ് ന്യൂട്രിനോ?
പദാര്‍ഥവുമായി ദുര്‍ബലമായി മാത്രം പ്രതിപ്രവര്‍ത്തിക്കുന്ന ഒരു കണമാണ് ന്യൂട്രിനോ. ഇവക്ക് ന്യൂട്രോണ്‍ പോലുള്ള കണവുമായി പ്രതിപ്രവര്‍ത്തിച്ച് അതിനെ ഒരു പ്രോട്ടോണാക്കി മാറ്റാനും ഒരു ഇലക്ട്രോണിനെ പുറന്തള്ളാനും കഴിയും. പക്ഷേ, അതിന് അവ തമ്മിലുള്ള അകലം ഒരു മില്ലിമീറ്ററിന്‍െറ പത്തു കോടിക്കോടിയില്‍ ഒരംശമോ അതില്‍ കുറവോ ആകണം. ദൂരം അതിലേറെ ആയാല്‍ ബലമേ അനുഭവപ്പെടില്ല. ഇക്കാരണത്താല്‍ എത്ര കനമുള്ള വസ്തുക്കളിലൂടെയും തടസ്സമില്ലാതെ കടന്നുപോകാന്‍ ന്യൂട്രിനോക്ക് കഴിയും. ഭൂമിപോലും അതിന് ഒരു തടസ്സമേ അല്ല.
എവിടെനിന്നു വരുന്നു?
നമ്മളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ന്യൂട്രിനോ സ്രോതസ്സ് സൂര്യനാണ്. സൂര്യന്‍െറ കാമ്പില്‍ ഓരോ സെക്കന്‍ഡിലും 60 കോടി ടണ്‍ ഹൈഡ്രജന്‍ ഫ്യൂഷന്‍ വഴി ഹീലിയമായി മാറുന്നതു വഴിയാണല്ലോ നമുക്ക് ചൂടും വെളിച്ചവുമെല്ലാം കിട്ടുന്നത്. നാലു ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ ചേര്‍ന്ന് ഒരു ഹീലിയമായി മാറുന്നതിനുള്ളില്‍ രണ്ടു ന്യൂട്രിനോകള്‍ സൃഷ്ടിക്കപ്പെടും. അതായത്, സൂര്യനില്‍നിന്ന് ഓരോ സെക്കന്‍ഡിലും 2x1038 (2 നു ശേഷം 38 പൂജ്യം ) ന്യൂട്രിനോകള്‍ പുറത്തുവരുന്നു. സൂര്യന്‍െറ ഏഴുലക്ഷം കിലോമീറ്റര്‍ കനമുള്ള ശരീരം തുളച്ചുകടക്കാന്‍ അതിന് ഒരു പ്രയാസവുമില്ല. അതില്‍ ഒരു ചെറിയ അംശം ഭൂമിയിലും എത്തും.
ഇതിനിടെ, വല്ലപ്പോഴും ഒരു പ്രതിപ്രവര്‍ത്തനം നടക്കും. ഒരു ക്ളോറിന്‍ (CL 37) അണുകേന്ദ്രത്തില്‍ പോയിടിച്ചാല്‍ അതിനെ റേഡിയോ ആക്ടിവ് ആര്‍ഗണ്‍ ആക്കി മാറ്റാം. അതിന്‍െറ റേഡിയോ ആക്ടിവിറ്റി അളന്നാല്‍ ന്യൂട്രിനോ ഇടിച്ചെന്ന് സ്ഥിരീകരിക്കാം. ഇതുപോലെ ഗാലിയത്തെ റേഡിയോ ജര്‍മേനിയം ആക്കാം. ഒരു ഇലക്ട്രോണിന് ഊര്‍ജം നല്‍കി ചെറങ്കോവ് വികിരണം (നീലപ്രകാശം) പുറപ്പെടുവിക്കാം. ഇത്തരം പ്രതിപ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാനുള്ള സംവിധാനങ്ങളെയാണ് ന്യൂട്രിനോ നിരീക്ഷണ നിലയങ്ങള്‍ എന്നു പറയുന്നത്. ഇത്തരം നിലയങ്ങള്‍ ലോകത്തിന്‍െറ നാനാഭാഗത്തുമുണ്ട്. യു.എസിലെ ഡക്കോട്ടയില്‍ 1.5 കി.മീ. ആഴത്തില്‍ ഹോംസ്റ്റേക് ഖനിയിലാണ് ആദ്യനിലയം വന്നത്. പിന്നെ റഷ്യയിലെ കോക്കസ്സസില്‍. ഇറ്റലിയിലെ ഗാലക്സ് (Gallex), കാനഡയിലെ എസ്.എന്‍.ഒ, ഇന്ത്യയിലെ കോലാര്‍ ഖനികള്‍, ജപ്പാനിലെ സൂപ്പര്‍ കമിയോകാണ്ടേ.... എല്ലാം ഖനികളിലോ പര്‍വതത്തിനടിയിലോ സമുദ്രത്തിനടിയിലോ ഒക്കെയാണ്. മറ്റുതരം വികിരണങ്ങള്‍ ശല്യം ചെയ്യാതിരിക്കാനാണിത്.
മറ്റു സ്രോതസ്സുകള്‍
ന്യൂട്രിനോകള്‍ എല്ലാ നക്ഷത്രങ്ങളില്‍നിന്നും വരുന്നുണ്ട്. സൂപ്പര്‍നോവകളില്‍നിന്നും വരുന്നുണ്ട്. സൂര്യന്‍ കഴിഞ്ഞാല്‍ നമുക്കിപ്പോള്‍ ഏറ്റവും വലിയ ന്യൂട്രിനോ സ്രോതസ്സ് 1987ല്‍ കണ്ട സൂപ്പര്‍ നോവ (SN 1987 A) ആണ്.
ഭൂമിയില്‍ വേറെയും ന്യൂട്രിനോ സ്രോതസ്സുകളുണ്ട്. അന്തരീക്ഷത്തില്‍ കോസ്മിക് രശ്മികള്‍ വന്നു പതിക്കുമ്പോള്‍ അത്യധികം ഊര്‍ജമുള്ള ന്യൂട്രിനോകള്‍ സൃഷ്ടിക്കപ്പെടും. മറ്റൊരു വലിയ സ്രോതസ്സ് ആണവനിലയങ്ങളാണ്. ജോലി ചെയ്യുന്നവര്‍ക്ക് മറ്റുതരം വികിരണങ്ങളില്‍നിന്ന് സുരക്ഷക്കായി കവചങ്ങള്‍ ഉണ്ടെങ്കിലും ന്യൂട്രിനോകള്‍ നിര്‍ബാധം കടന്നുപോകും. പക്ഷേ, ഇതുവരെ ഇതുമൂലമുള്ള ഒരു ആരോഗ്യപ്രശ്നവും കണ്ടെത്തിയിട്ടില്ല. ആക്സിലറേറ്ററുകളില്‍ മ്യൂഓണ്‍ ബീമുകള്‍ ത്വരിപ്പിച്ച് വലിയ അളവില്‍ ന്യൂട്രിനോ ബീമുകളെ സൃഷ്ടിക്കാന്‍ കഴിയും. ഇത്തരം സംവിധാനങ്ങളെ ന്യൂട്രിനോ ഫാക്ടറികള്‍ എന്നു വിളിക്കാറുണ്ട്.
നിരീക്ഷണം എന്തിനാണ്?
പ്രപഞ്ചത്തെ മനസ്സിലാക്കുന്നതില്‍ ന്യൂട്രിനോ പഠനങ്ങള്‍ അതിപ്രധാനമാണ്. ജ്വലിച്ചുതീരാറായ നക്ഷത്രങ്ങളുടെ പൊട്ടിത്തെറി (സൂപ്പര്‍നോവകള്‍) തുടക്കം മുതല്‍ നിരീക്ഷിക്കാനോ അപ്പോള്‍ നക്ഷത്രക്കാമ്പില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനോ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിരുന്നില്ല. കാരണം, തുടക്കത്തില്‍, കാമ്പിനെ പൊതിഞ്ഞുള്ള പുറത്തെ അടരുകള്‍ ഉള്ളില്‍നിന്നു വരുന്ന പ്രകാശത്തെ തടയുന്നു. പൊട്ടിത്തെറിയുടെ മൂര്‍ദ്ധന്യത്തിലേ (ഏതാനും ദിവസം കഴിഞ്ഞ്) നാമതിനെ കാണൂ. എന്നാല്‍, 1987ല്‍ ലാര്‍ജ് മഗലനിക് ക്ളൗഡ് എന്ന സമീപ ഗാലക്സിയില്‍ നടന്ന സ്ഫോടനം - (സൂപ്പര്‍നോവ 1987A) തുടക്കത്തിലേ നാം കണ്ടു. കാമ്പില്‍ സ്ഫോടനം തുടങ്ങുമ്പോള്‍ സൃഷ്ടിക്കപ്പെട്ട ന്യൂട്രിനോകള്‍ തടസ്സമില്ലാതെ സഞ്ചരിച്ച് യു.എസിലും ജപ്പാനിലുമുള്ള നിരീക്ഷണ നിലയങ്ങളിലെത്തി സൂചനനല്‍കി. പ്രകാശം (ഗാമാ, ദൃശ്യ, റേഡിയോ വികിരണങ്ങള്‍) എത്തിയത് ഒരാഴ്ച കഴിഞ്ഞായിരുന്നു. ജ്യോതിശാസ്ത്രത്തില്‍ ഇതൊരു വലിയ നേട്ടമായി.
ഇതുപോലെ, സൂര്യന്‍െറ (മറ്റു നക്ഷത്രങ്ങളുടെയും) കാമ്പില്‍ യഥാര്‍ഥത്തില്‍ എന്തു നടക്കുന്നുവെന്നു നമുക്കിപ്പോഴും അറിയില്ല. ഫ്യൂഷന്‍ വഴി അവിടെ സൃഷ്ടിക്കപ്പെടുന്ന ഗാമാ രശ്മികള്‍ ഏഴു ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് പുറത്തെത്തുന്നതിനുള്ളില്‍ ദൃശ്യപ്രകാശമായും താപവികിരണമായും ഒക്കെ മാറിയിട്ടുണ്ടാകും. തപ്പിയും തടഞ്ഞും പുറത്തെത്താന്‍ ഒരു ലക്ഷം കൊല്ലം വേണം. അതില്‍നിന്ന് കാമ്പിനെക്കുറിച്ച് ഒരു വിവരവും കിട്ടില്ല. എന്നാല്‍, ന്യൂട്രിനോകള്‍ തടസ്സമില്ലാതെ, എട്ടര മിനിറ്റുകൊണ്ടിവിടെ എത്തും. നിരീക്ഷിക്കാന്‍ കഴിഞ്ഞാല്‍ നേരിട്ടുള്ള വിവരം കിട്ടും. ഇതുപോലെ പ്രപഞ്ചോല്‍പത്തിയുടെ ഘട്ടങ്ങള്‍ ‘കാണാനും’ ഇവ ഉതകിയേക്കും.
നമ്മുടെ കടമ
അതിവേഗം ശാസ്ത്രസാങ്കേതിക രംഗത്ത് മുന്നേറുന്ന, മുന്നേറണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ഇന്ത്യക്ക് ഇത്രയും പ്രധാനപ്പെട്ട ഒരു പരീക്ഷണ രംഗത്തുനിന്ന് മുഖംതിരിച്ചുനില്‍ക്കുക സാധ്യമല്ല. ന്യൂട്രിനോ ഫാക്ടറി സ്ഥാപിക്കാനുള്ള സാമ്പത്തികശേഷി ഇന്ന് നമുക്കില്ല; അതിന് ഏറെക്കാലവുമെടുക്കും. അത്തരം സൗകര്യങ്ങളുള്ള ഗവേഷണ സ്ഥാപനങ്ങളുമായി (ഉദാ: ഫെര്‍മിലാബ്) സഹകരിക്കുകയേ മാര്‍ഗമുള്ളൂ. ഫെര്‍മിലാബില്‍ ഇപ്പോള്‍ത്തന്നെ ധാരാളം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഗവേഷകരായുണ്ട്. അവരും അവിടത്തെ മറ്റു ശാസ്ത്രജ്ഞരുമെല്ലാം സാമ്രാജ്യത്വ കിങ്കരന്മാര്‍ ആണെന്ന് സംശയിക്കുന്നതില്‍ കാര്യമില്ല. അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തിനു നല്‍കുന്ന ദുരിതം മനസ്സിലാക്കുമ്പോള്‍ത്തന്നെ സുതാര്യത ഉറപ്പുവരുത്തി ശാസ്ത്രരംഗത്തെ സഹകരണം സ്വീകരിക്കേണ്ടതുണ്ട്.
ന്യൂട്രിനോ ബീമുകളെ ഭൂമിയുടെ മറുഭാഗത്തെത്തിച്ച് അണുബോംബുകളും മറ്റും നശിപ്പിക്കുമെന്ന വാദത്തിനും ഒരു അടിസ്ഥാനവുമില്ല. ഒരു ന്യൂട്രിനോ ഫാക്ടറിക്ക് 1000 കിലോമീറ്ററിലധികം ചുറ്റളവും ഇന്നുള്ളതിന്‍െറ പതിന്മടങ്ങ് ശക്തിയുള്ള കാന്തങ്ങളുമുള്ള ഒരു അതിഭീമന്‍ ത്വരിത്രം വേണ്ടിവരും (സേണിലെ പരീക്ഷണശാലക്കു തന്നെ ചുറ്റളവ് വെറും 27 കി.മീ. ആണ്. എന്നിട്ടുതന്നെ ചെലവ് 1000 കോടി ഡോളര്‍-55000 കോടി രൂപ ആണ്). ഇതിനുള്ള ശേഷി ഇന്ന് ഒരു രാജ്യത്തിനുമില്ല. മാത്രമല്ല, ഭൂമിയിലൂടെ മറുവശത്ത് എത്തുമ്പോഴേക്കും (11000 ലേറെ കി. മീ. സഞ്ചരിച്ച്) ബീം കുറേയധികം പരന്നുപോകും. ബോംബിനെ നശിപ്പിക്കാനോ ആളെ കൊല്ലാനോ ഒന്നും ഒരു ന്യൂട്രിനോ ബീമിനും കഴിയില്ല. ചില യുദ്ധവെറിയന്മാര്‍ അവതരിപ്പിക്കുന്ന മൂഢസ്വപ്നങ്ങള്‍ എന്നതിനപ്പുറം ഇതിനു ഒരു വിലയും കല്‍പിക്കേണ്ടതില്ല.
(ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്‍റാണ് ലേഖകന്‍)
pappootty@gmail.comn

Unknown


THANKS.
Follow me @Bloggertheme9

KSEB BILL PAYMENT

BSNL BILL PAYMENT

ALL MOBILE,DTH RECHARGE

ONLINE PURCHASE

ONLINE USERS


Followers

Definition List